ബിഹാറില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. ഏറ്റവും കൂടുതല്‍ സീറ്റ് സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിനാണ് . മന്ത്രിമാർക്ക് ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 31 മന്ത്രിമാരാണ് ഇന്നന്നെ വിപുലീകരണത്തില്‍ ഇടംപിടിച്ചത്.
ആർജെഡിക്ക് 16 മന്ത്രിസ്ഥാനങ്ങളും ജെ ഡി യുവിന് 11 മന്ത്രിസ്ഥാനവും ലഭിച്ചു. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യം, റോഡ് നിർമ്മാണം, നഗര വികസനം, ഭവനം, ഗ്രാമവികസനം തുടങ്ങിയ പ്രധാന വകുപ്പുകൾ ലഭിച്ചപ്പോള്‍ തേജസ്വി യാദവിന്റെ സഹോദരൻ തേജ് പ്രതാപ് യാദവാണ് ബിഹാറിന്റെ പുതിയ പരിസ്ഥിതി മന്ത്രി.
മൊഹമ്മദ് സമ ഖാൻ, ജയന്ത് രാജ്, ഷീലാ കുമാരി, സുനിൽ കുമാർ, സഞ്ജയ് ഝാ, മദൻ സാഹ്‌നി, ശ്രാവൺ കുമാർ, അശോക് ചൗധരി, ലെഷി സിംഗ്, വിജയ് കുമാർ ചൗധരി, ബിജേന്ദ്ര യാദവ് എന്നിവരുൾപ്പെടെ മിക്ക മന്ത്രിമാരെയും ജെ ഡി യു നിലനിർത്തുകയായിരുന്നു. ആർ ജെ ഡിയിൽ നിന്ന്, തേജസ്വി യാദവിനോടൊപ്പം തേജ് പ്രതാപ് യാദവ്, അലോക് മേത്ത, സുരേന്ദ്ര പ്രസാദ് യാദവ്, രാമാനന്ദ് യാദവ്, കുമാർ സർവജീത്, ലളിത് യാദവ്, സമീർ കുമാർ മഹാസേത്, ചന്ദ്രശേഖർ, ജിതേന്ദ്ര കുമാർ റായ്, അനിതാ ദേവി, സുധാകർ സിംഗ്, ഇസ്രായേൽ മൻസൂരി, സുരേന്ദ്ര റാം, കാർത്തികേയ സിംഗ്, ഷാനവാസ് ആലം , ഷമീം അഹമ്മദ് തുടങ്ങിയവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കോൺഗ്രസ് നിയമസഭാംഗങ്ങളായ അഫാഖ് ആലം, മുരാരി ലാൽ ഗൗതം എന്നിവരേയും മന്ത്രിമാരായി സർക്കാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാനി അവാം മോർച്ചയിൽ നിന്ന് സന്തോഷ് സുമൻ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഏക സ്വതന്ത്ര എം എൽ എ സുമിത് കുമാർ സിംഗും കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.