മലയാള സിനിമയിലെ അതികായന്മാരെ തേടി ആദായനികുതി വകുപ്പ്. രാപ്പകൽ നീണ്ട റെയ്ഡാണ് പ്രമുഖരുടെ വസതികളിൽ നടന്നത്. പൃഥ്വിരാജ്, ആന്‍റണി പെരുമ്പാവൂർ ഉൾപ്പടെ മലയാളത്തിലെ പ്രമുഖ സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. നടനും നിർമാതാവുമായ പൃഥിരാജ് നിർമാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ വീടുകളിലും ഓഫീസുലുമായാണ് ഒരേസമയം പരിശോധന നടത്തിയത്
വ്യാഴാഴ്ച രാവിലെ 7.45നാണ് റെയ്ഡ് ആരംഭിച്ചത്. പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ട് മണിയോടെയാണ് അവസാനിച്ചത്. ആന്‍റണി പെരുമ്പാവൂരിന്‍റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.എന്നാൽ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ [പ്രമുഖർ കോടികളുടെ നികുതി വെട്ടിപ്പ് നടത്തുന്നുണ്ടെന്ന് പല ഘട്ടങ്ങളിലും ആരോപണം ഉയർന്നിരുന്നു. റെയ്‌ഡ് ഈ ആരോപണങ്ങളുടെ വെളിച്ചത്തിലാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല .എന്നാൽ പല പ്രമുഖരും റെയ്ഡിനെ തുടർന്ന് കിടുങ്ങി ഇരുപ്പാണ്.