Friday, April 26, 2024 06:18 AM
Yesnews Logo
Home News

അർജന്റീന ലോകചാമ്പ്യന്മാർ; ഫ്രാൻസിനെ വീഴ്ത്തി ; മെസ്സിക്ക് സ്വപ്ന സാഫല്യം

Special Correspondent . Dec 19, 2022
argentina-fifa-champion-2022
News

അവസാന നിമിഷം വരെ ഓരോ ഇഞ്ചും  പോരാടിയ അതി ശക്തന്മാർ .ഒടുവിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ അർജെന്റീന ലോക കപ്പിൽ മുത്തമിട്ടു.
 . 4-3 എന്ന സ്കോറിനാണ് അർജന്‍റീന ഷൂട്ടൌട്ടിൽ വിജയിച്ചത്. അർജന്‍റീനയ്ക്കുവേണ്ടി മെസി, ഡിബാല, പർഡേസ്, മോണ്ടിയൽ എന്നിവർ ലക്ഷ്യം കണ്ടു.  ഫ്രാൻസിന് വേണ്ടി  എംബാപ്പെ, കോളോ മൌനി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ കോമാൻ, ഷുവാമെനി എന്നിവർ കിക്ക് നഷ്ടപ്പെടുത്തി. അർജന്‍റീനയുടെ മൂന്നാമത് ലോകകപ്പ് കിരീടമാണിത്. 1986ന് ശേഷം ഇതാദ്യമായാണ് അർജന്‍റീന ലോകകപ്പ് വിജയിക്കുന്നത്. ലയണൽ മെസി മികച്ച താരത്തിനുള്ള ഗോൾഡൻ ബോളും ഏറ്റവുമധികം ഗോളടിച്ചതിനുള്ള ഗോൾഡൻ ബൂട്ട് പുരസ്ക്കാരം ഫ്രഞ്ച് താരം കീലിയൻ എംബാപ്പെയും നേടി. മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൌ അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനെസിനാണ്. മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടത് അർജന്‍റീനയുടെ എൻസോ ഫെർണാണ്ടസാണ്.

നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ച് സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീളുകയായിരുന്നു. അധികസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചതോടെയാണ് മത്സരം ഷൂട്ടൌട്ടിലേക്ക് കടന്നത്.

അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള ലോകകപ്പ് ഫൈനൽ പോരാട്ടം അടിയും തിരിച്ചടിയുമായാണ് മുന്നേറിയത്.  അധികമസയത്തിൽ സമനില പിടിച്ച് ഫ്രാൻസ്(3-3) മത്സരം ഷൂട്ടൌട്ടിലേക്ക് നീട്ടിയെടുക്കുകയായിരുന്നു. എന്നാൽ എമിലിയാനോ മാർട്ടിനെസിന്‍റെ മികവ് ഫ്രാൻസിന് മുന്നിൽ വിലങ്ങുതടിയായി.

ആദ്യ പകുതിയിൽ രണ്ടു ഗോളിന്‍റെ ലീഡ് നേടിയ അർജന്‍റീനയെ എംബാപ്പെയുടെ ഇരട്ടപ്രഹരത്തിലൂടെ ഫ്രാൻസ് തിരിച്ചടിക്കുകയായിരുന്നു. നിശ്ചിതസമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമടിച്ച് തുല്യത പാലിച്ചു. അധികസമയത്തിന്‍റെ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. എന്നാൽ 108-ാം മിനിറ്റിൽ മെസിയിലൂടെ ഗോൾ നേടി അർജന്‍റീന 3-2ന് മുന്നിലെത്തി. പക്ഷേ മത്സരം അവസാനിക്കാൻ രണ്ടേ രണ്ട് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോൾ 118-ാം മിനിറ്റിലെ പെനാൽറ്റി ഗോളാക്കി എംബാപ്പെ സമനിലയിലെത്തിച്ചു.  1966നുശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമാണ് എംബാപ്പെ. തോൽവി മുഖാമുഖം കണ്ടിടത്തുനിന്ന് എംബാപ്പെയുടെ ഇരട്ടപ്രഹരത്തിൽ ഫ്രാൻസ് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. 80-ാം മിനുട്ടിൽ പെനാൽറ്റിയും 81 മിനിറ്റും എംബാപ്പെ അർജന്റീന വലകുലുക്കി. എംബാപ്പെയുടെ ഇരട്ട ഗോളുകളോടെ ഫ്രാൻസ് സമനില നേടിയിരുന്നു.ഫ്രാൻസിനെതിരെ ആദ്യപകുതിയിൽ അർജന്‍റീന രണ്ട് ഗോളിന് മുന്നിലായിരുന്നു. 23-ാം മിനിട്ടിൽ നായകൻ ലയണൽ മെസിയും 36-ാം മിനിട്ടിൽ എഞ്ചൽ ഡി മരിയയുമാണ് അർജന്‍റീനയ്ക്കായി ഗോളുകൾ നേടിയത്. പെനാൽറ്റി കിക്കിൽനിന്നാണ് മെസി ലക്ഷ്യം കണ്ടത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഡി മരിയയുടെ ഗോൾ.

മത്സരത്തിന്‍റെ തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ മുൻതൂക്കമാണ് അർജന്‍റീനയ്ക്ക് ഉണ്ടായിരുന്നു. നിരന്തരം ഇരമ്പിയാർത്ത അർജന്‍റീനൻ താരങ്ങളെ തടയാൻ ഫ്രാൻസ് പ്രതിരോധം നന്നേ വിയർത്തു. ഡിമരിയയെ ഡെംബലെ ഫൌൾ ചെയ്തതിനാണ് അർജന്‍റീനയ്ക്ക് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത മെസി അനായാസം ലക്ഷ്യം കണ്ടു. ഗോൾ വീണതോടെ ഫ്രാൻസ് ഉണർന്ന് കളിക്കാൻ ശ്രമിച്ചു. എന്നാൽ അർജന്‍റീന ആക്രമണം തുടർന്നു. 36-ാം മിനിട്ടിൽ ഫ്രഞ്ച് പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് മാക്അലിസ്റ്റർ നീട്ടി നൽകിയ പാസിൽനിന്ന് ഡിമരിയ ലക്ഷ്യം കാണുകയായിരുന്നു.

ലോകകപ്പിൽ അർജന്റീനയുടെ മൂന്നാം വിജയമാണിത്.1978 ലും 1986 ലും ലോക ചമ്പ്യാന്മാരായ അർജന്റീനക്ക് നീണ്ട ഇടവേളക്കു ശേഷമാണ് ലോക ചാമ്പ്യൻ    പട്ടം ലഭിച്ചത്. 

Write a comment
News Category