പ്രായമായവർക്ക് ഇനി വോട്ടു ചെയ്യാൻ നീണ്ട ക്യുവിൽ നിൽക്കണ്ട കാര്യമില്ല. 65 കഴിഞ്ഞവർക്ക് പോസ്റ്റൽ ബാലറ്റ് ഏർപ്പെടുത്താൻ അനുവദിക്കിക്കുന്ന നിയമ ഭേദഗതിക്ക് സർക്കാർ അനുമതി നൽകി. കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ടിംഗ് പരിഷ്കാരങ്ങൾക്കു പ്രാധാന്യമുണ്ട്.
1961 ലെ തിരെഞ്ഞെടുപ്പ് നടത്തിപ്പ് നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് സുപ്രധാനമായ നടപടികൾക്ക് കേന്ദ്രം അനുമതി നൽകിയത്.
65 വയസ്സിനു മുകളിൽ ഉള്ളവരോ, കോവിഡ് ബാധിതരായ വോട്ടർമാരോ , കോവിഡ് രോഗം പിടി കൂടി എന്ന് സംശയിക്കുന്നവരോ ഉൾപ്പെടെയുള്ളവർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവാദം നൽകുന്നതാണ് നിയമ ഭേദഗതി. ഇവർക്കു പോസ്റ്റൽ ബാലറ്റിലൂടെ വോട്ടു രേഖപ്പെടുത്താം.
ഹോം ക്വാറന്റീനിൽ കഴിയുന്ന രോഗ ലക്ഷണമുള്ളവർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഉപയോഗിക്കാം.65 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് പിടിപെടാൻ സാഹചര്യം കൂടുതൽ ഉള്ളതുകൊണ്ടാണ് പോസ്റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തുന്നത്.
ബീഹാർ തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കെ പോസ്റ്റൽ ബാലറ്റ് സൗകര്യം കൂടുതൽ പേർക്ക് ഏർപ്പെടുത്തുന്നതോടെ തിരെഞ്ഞെടുപ്പ് സമയബന്ധിതമായി നടക്കുമെന്ന് ഉറപ്പായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പഞ്ചായത്തു തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്.
പോസ്റ്റൽ ബാലറ്റ് വഴി വോട്ടു ചെയ്യാൻ നേരത്തെ സൈനികർക്കും പോളിംഗ് ഡ്യൂട്ടിയിൽ ഉള്ളവർക്കും മാത്രെമേ കഴിഞ്ഞിരുന്നുള്ളു.എന്നാൽ ഡൽഹിയിൽ തെരെഞ്ഞെടുപ്പ് നടന്നപ്പോൾ 80 കഴിഞ്ഞവർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ടു ചെയ്യാൻ അനുമതി കൊടുത്തു.ഈയിടെ അവസാനിച്ച രാജ്യ സഭ തെരെഞ്ഞെടുപ്പിൽ ആവശ്യമെങ്കിൽ പോസ്റ്റൽ വോട്ടു ചെയ്യാൻ എം.എൽ.എ മാർക്ക് അനുവാദം നൽകിയിരുന്നു. കോവിഡ് ഭീഷിണി നില നിൽക്കുകയും എന്നാൽ തെരെഞ്ഞെടുപ്പ് പ്രക്രിയകൾ മുടക്കം കൂടാതെ നടത്തേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ പോസ്റ്റൽ ബാലറ്റ് കൂടുതൽ സംസ്ഥാനങ്ങൾ ഉപയോഗപ്പെടുത്താനാണ് സാധ്യത.