സംസ്ഥാനത്തു ഇന്നും കോവിഡ് കേസുകൾ 20000 മുകളിൽ . ടി പി ആർ 12 .31 % . 80 മരണങ്ങളും കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 85 ദിവസമായി പല പേരിൽ പലരീതിയിൽ തുടരുന്ന അടച്ചിടൽ ഒരു പ്രയോജനവും ചെയ്തില്ല എന്ന് സംസ്ഥാനത്തിന്റെ കുതിയ്ക്കുന്ന കോവിഡ് കണക്കുകൾ വ്യക്തമാക്കുന്നു .ജൂൺ 16 നു ടി പി ആർ അടിസ്ഥാനത്തിൽ അടച്ചിടൽ ആരംഭിച്ചതാണ് . അന്ന് 25 പഞ്ചായത്തുകളിലാണ് ടി പി ആർ 15 ശതമാനത്തിനു മുകളിൽ ഉണ്ടായിരുന്നത്. ജൂലൈ അവസാനിയ്ക്കുമ്പോൾ 323 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ടി പി ആർ 15 നു മുകളിലായി.
എന്തുകൊണ്ടിങ്ങനെ സംഭവിയ്ക്കുന്നു എന്നതിന് വ്യക്തമായ ഒരു വിശദീകരണവും നൽകാൻ ആരോഗ്യവകുപ്പിന് കഴിയുന്നില്ല . അതീവ ജാഗ്രത തുടരണമെന്നല്ലാതെ മറ്റൊന്നും പറയാൻ ആരോഗ്യ മന്ത്രിയ്ക്കും കഴിയുന്നില്ല . ബിഷപ്പും സിനിമ സംവിധായകരും എഡിറ്ററുമൊക്കെ ഉൾപ്പെട്ട കോവിഡ് എക്സ്പെർട് കമ്മിറ്റിക്കും ഒന്നും പറയാനില്ല . ഇപ്പോഴും 30 ശതമാനം തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലും ട്രിപ്പിൾ ലോക്ക് ഡൌൺ തുടരുകയാണ് .
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടു പലതവണ സംസ്ഥാനത്തു എത്തിയ കേന്ദ്ര സംഘം ഇത്തവണ ജില്ലകളിലും സന്ദർശനം നടത്തുകയാണ് . ടി പി ആർ അഞ്ചു ശതമാനമെങ്കിലും എത്തിക്കുന്നതു വരെ നിയന്ത്രണം കർശനമായി തുടരണമെന്നാണ് കേന്ദ്ര സംഘം നൽകിയ നിർദേശം .