പ്രാദേശിക ടൂറിസ്റ്റുകൾക്ക് പ്രവേശനാനുമതി നല്കാൻ ഗോവ തീരുമാനിച്ചു. ജൂലൈ 2 മുതൽ ടൂറിസ്റ്റുകൾക്ക് ഗോവ സന്ദർശിക്കാം. ഇതു സംബന്ധിച്ച തീരുമാനം ഗോവൻ സർക്കാർ കൈകൊണ്ടു.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാകണം ടൂറിസ്റ്റുകൾ ഗോവയിൽ പ്രവേശിക്കേണ്ടത്. കോവിഡ് ഇല്ലെന്ന സാക്ഷ്യ പത്രം ഹാജരാക്കണം.
സംസ്ഥാനത്തു പ്രവേശിച്ച ടൂറിസ്റ്റുകൾക്ക് അവിടെ തന്നെ കോവിഡ് ടെസ്റ്റിന് സജ്ജീകരണമുണ്ട്. ടെസ്റ്റു റിസൾട്ട് കിട്ടുന്നത് വരെ ക്വാറന്റീനിൽ കഴിയണം.ടെസ്റ്റ് റിസൾട്ട് പോസിറ്റീവായാൽ അവരുടെ സംസ്ഥാനങ്ങളിലേക്കു തിരിച്ചു പോകാം.അതല്ലെങ്കിൽ ഗോവയിൽ ചികിത്സ തുടരാം.
ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു സംസ്ഥാനം ടൂറിസ്റ്റുകൾക്ക് അതിർത്തികൾ തുറന്നു കൊടുക്കുന്നത്.കോവിഡ് വ്യാപനത്തെ തുടർന്ന് എല്ലാ സംസ്ഥാനങ്ങളും ടൂറിസ്റ്റുകളെ വിലക്കിയിരിക്കയായിരുന്നു. കോവിഡ് വ്യാപനം ഫലപ്രദമായി തടഞ്ഞ ശേഷം ടൂറിസം പ്രവർത്തികൾ തുടങ്ങാനായിരുന്നു ഗോവ ലക്ഷ്യമിട്ടിരുന്നത്.
250 ഹോട്ടലുകൾക്കു ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയതായി ഗോവൻ ടൂറിസം മന്ത്രി മനോഹർ അജ്‍ഗണിക്കർ വ്യക്തമാക്കി.ഗോവയിൽ എത്താൻ ആഗ്രഹിക്കുന്ന ടൂറിസ്റ്റുകൾ മുൻ കൂട്ടി ഹോട്ടലുകൾ ബുക്ക് ചെയ്യണം. സംസ്ഥാന അതിർത്തിയിൽ വെച്ച് അവരുടെ കോവിഡ് സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം പ്രവേശനം അനുവദിക്കും.
രാജ്യത്തെ വിനോദ സഞ്ചാരികളുടെ പറുദീസയാണ് ഗോവ. ടൂറിസ്റ്റുകളെ അനുവദിക്കാൻ തീരുമാനിച്ചതോടെ ഗോവയിലെ ബീച്ചുകളും മറ്റു വിനോദ കേന്ദ്രങ്ങളും ആഹ്ലാദത്തിലാണ്.